പത്തനംതിട്ട – നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. പട്ടികയിലുള്ള മരണപ്പെട്ടവരുടെയും മണ്ഡലങ്ങളിൽ നിന്നും മാറിയവരെയും കണ്ടെത്തി ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണം. പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നതിന് ബൂത്ത് ലെവൽ ഏജന്റുമാരുടെ പൂർണ സഹകരണം ഉണ്ടാകണം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബൂത്ത് ലെവൽ ഏജന്റുമാരുടെ നിയമനം പൂർത്തിയാക്കി രാഷ്ട്രീയ പാർട്ടികൾ പട്ടിക ബന്ധപ്പെട്ട മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കൈമാറണം. ഇരട്ടിപ്പ് കേസുകൾ ബൂത്ത് ലെവൽ ഏജന്റുമാർ ബി.എൽ.ഒമാരെ അറിയിച്ച് ഒഴിവാക്കി എന്ന് ഉറപ്പുവരുത്തണമെന്നും കലക്ടർ അറിയിച്ചു.
മരണപ്പെട്ടവർ, സ്ഥലംമാറിപ്പോയവർ എന്നീ കേസുകൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടപടി സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.അജയകുമാർ, എ.അബ്ദുൾ ഹാരിസ് , ആർ .ജയകൃഷ്ണൻ, വിപിൻ വാസുദേവ്, തോമസ് ജോസഫ്, എബ്രഹാം വാഴയിൽ, ബി. ഷാഹുൽ ഹമീദ്, ദീപു ഉമ്മൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ സുമിത്ത് കുമാർ താക്കൂർ, മിനി തോമസ് എന്നിവർ പങ്കെടുത്തു.


