ചെങ്ങന്നൂർ – മുളക്കുഴ ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ച 2025- 26 വാർഷിക ബജറ്റ് പൊള്ളായ ജനവിരുദ്ധ ബജറ്റാണെന്ന് ആരോപിച്ച് ബിജെപി ജനപ്രതിനിധികൾ ബജറ്റ് യോഗം ബഹിഷ്കരിച്ചു. അവതരിപ്പിച്ച ബജറ്റ് പേപ്പറിന് കപ്പലണ്ടി പൊതിയുന്ന കടലാസിൻ്റെ വിലയുള്ളൂ എന്ന് ആരോപിച്ച് കപ്പലണ്ടിക്കാരന് കപ്പലണ്ടി പൊതിയാൻ നൽകിയാണ് ബിജെപി പ്രതിഷേധിച്ചത്.
അടിസ്ഥാനമേഖലയും, കൃഷിയ്ക്കും, യുവജനങ്ങൾക്കും, പട്ടികജാതി വിഭാഗത്തിനും, തൊഴിൽ മേഖലയ്ക്കും വേണ്ട പരിഗണനകൾ നൽകാത്ത ബജറ്റാണെന്നും, ഈ വർഷം 55% മാത്രമാണ് പദ്ധതി നടന്നതെന്നും, ആലപ്പുഴ ജില്ലയിൽ പദ്ധതി നടത്തിപ്പിൽ 66 -ാം സ്ഥാനത്ത് മുളക്കുഴ പഞ്ചായത്ത് തളളപ്പെട്ടത് കെടുകാര്യസ്ഥയും, അഴിമതിയും കാരണം പദ്ധതി വിഹിതത്തിൽ ലക്ഷകണക്കിന് രൂപയാണ് ഈ ഭരണസമിതി നഷ്ടപ്പെടുത്തുന്നതും, ഇത് നാടിനോടുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ബിജെപി മണ്ഡലം പ്രസിഡൻ്റും, പാർലമെൻ്ററി പാർട്ടി ലീഡറുമായ പ്രമോദ് കാരയ്ക്കാട് പറഞ്ഞു.

വികസനമുരടിപ്പിൻ്റെ കേന്ദ്രമായി പഞ്ചായത്ത് മാറിയെന്നും, കാലകാലങ്ങളിലെ ഭരണസമിതികളുടെ ധൂർത്തിൽ ഒരു ഗ്രാമത്തിൻ്റെ വികസനമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുളക്കുഴ തെക്ക് മേഖല പ്രസിഡൻ്റ് കെ ആർ അനന്തൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ സ്മിത വട്ടയത്തിൽ, പി ജി പ്രിജിലിയ, പുഷ്പകുമാരി, റ്റി കെ ശിവപ്രസാദ്, കെ കെ മധു, അനൂപ് പെരിങ്ങാല, പി എൻ സുദർശൻ, അനിൽകുമാർ, രേഖ സുരാജ്, അഞ്ജന സുധീഷ്, ശ്രീജ പ്രദീപ്, രഞ്ജിത്ത് വി ആർ, അരുൺ, മഹേഷ് കുമാർ, ശശിധരൻ, എന്നിവർ നേതൃത്വം നൽകി.


