കൊല്ലം: സിപിഐ എം സംസ്ഥാന സമ്മേളനത്തിനിടെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, മുൻ എംഎൽഎയും, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാർ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് വലിയ വാർത്തയായി. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം’- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം സ്വന്തം ചിത്രം പങ്കുവച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്‌തി പരസ്യമാക്കിയതാണെന്നാണ് വിലയിരുത്തൽ. പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്. വാർത്തയായതോടെ കുറിപ്പ് മാറ്റിയിട്ടുണ്ട്.
സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ വിഷമമുണ്ടെന്ന് നേരത്തെ പത്മകുമാർ ഒരു ഓൺലൈൻ ചാനലിനോട് പ്രതികരിച്ചിരുന്നു. യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണാ ജോർജിനെ എടുത്തതിൽ തനിക്ക് പ്രശ്നമില്ലെന്നും ഒരു പരിഗണന കിട്ടേണ്ടിയിരുന്നു എന്ന മാനസികാവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി രംഗത്തെ പ്രവർത്തനം മാത്രം അടിസ്ഥാനമാക്കരുത്. എന്തുകൊണ്ട് തന്നെ ഉൾപ്പെടുത്തിയില്ലെന്ന് എംവി ഗോവിന്ദനോട് ചോദിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി. പത്തനംതിട്ടയിലെ പാർട്ടിക്കകത്ത് കുറേക്കാലമായി പുകയുന്ന പ്രശ്നങ്ങളുടെ ഒരു പ്രതികരണം മാത്രമാണ് ഇതെന്നും. കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.


