തിരുവല്ല: വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. നെടുമ്പ്രം കല്ലിങ്കൽ മഠത്തിൽചിറയിൽ വീട്ടിൽ നന്ദു മോഹനൻ (26 ) ആണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ വില്പനയും കടത്തും തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ചതിന് നേരത്തെ ഇയാൾക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് ഇപ്പോൾ കോടതിയിൽ വിചാരണയിലാണ്.
തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലും ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും ചേർന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കിടപ്പുമുറിയിൽ നിന്നാണ് 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് വാങ്ങാനെത്തുന്നവർക്ക് രഹസ്യമായി ഉപയോഗിക്കുന്നതിന് പ്ലാസ്റ്റിക് കുപ്പിയിൽ ദ്വാരമിട്ട് അതിലൂടെ പൈപ്പ് ഇറക്കി അതിന്റെ അറ്റത്ത് ചോർപ്പ് ഫിറ്റ് ചെയ്തു ഉപകരണമാക്കി വെച്ച നിലയിലും കണ്ടെത്തി. വിൽക്കാൻ സൂക്ഷിച്ച 52 പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പുളിക്കീഴ് എസ്.ഐ കെ. സുരേന്ദ്രൻ, എ.എസ്.ഐ വിനോദ് കുമാർ, സി.പി. ഓമാരായ സന്തോഷ് സുദീപ്, രഞ്ജു കൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ വിശദമായി പോലീസ് സംഘം ചോദ്യം ചെയ്തു, തുടർന്ന് കോടതിയിൽ ഹാജരാക്കി.


