പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല വടക്കേതിൽ മേലെതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (42), കുരമ്പാല കൊച്ചുതുണ്ടിൽ വീട്ടിൽ ശശി (60) എന്നിവരാണ് പിടിയിലായത്. 2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടിൽ മൊബൈൽ ചാർജർ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനിൽ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ടാമത്തെ സംഭവം കഴിഞ്ഞ വർഷം ജൂണിലാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത പ്രതി ശശി, സ്വന്തം വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയായിരുന്നു.
ഇപ്പോൾ കുട്ടിക്ക് 16 വയസുണ്ട്. സ്‌കൂളിൽ എത്താതിരുന്ന കുട്ടിക്ക് അധികൃതർ കൗൺസിലിങ് നൽകിയപ്പോഴാണ് ലൈംഗിക അതിക്രമത്തെപ്പറ്റി അറിയുന്നത്. തുടർന്ന്, പോലീസിന് റിപ്പോർട്ട് നൽകി. പോലീസ് ഉടനടി കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അഞ്ചിനാണ് കേസ് രജിസ്റ്റർ ചെയ്തത്. അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ അനീഷ് എബ്രഹാം, സി.പി.ഓമാരായ എസ്. അൻവർഷ, കെ. അമീഷ്, ആർ. രഞ്ജിത്ത്, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


