പത്തനംതിട്ട : കഴിഞ്ഞദിവസം വഴിയാത്രക്കാരായ ദമ്പതികളെയും സുഹൃത്തുക്കളെയും പോലീസ് അതിക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരായ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിംലീഗ്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഷാനവാസ് അലിയാരിൻ്റെ നേതൃത്വത്തിൽ പോലീസ് അക്രമത്തിൽ പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു.
വഴിയിൽ നിൽക്കുകയായിരുന്ന ദമ്പതികളേയും ബന്ധുക്കളേയും ഒരു കാരണവും ഇല്ലാതെ അതിക്രൂരമായി പോലീസ് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം അതീവ ഗൗരവകരമായ ക്രമസമാധാന പ്രശ്നമാണ്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ട പോലീസ് തന്നെ ചെറുപ്പക്കാരിയായ ഒരു വനിതയ്ക്കു നേരേ വധശ്രമം നടത്തിയെന്നത് പോലീസ് സേനയിലെ ക്രിമിനൽ വത്കരണം എവിടെയെത്തി നിൽക്കുന്നുവെന്നതിൻ്റെ നേർചിത്രമാണ്. വധശ്രമത്തിന് കേസ് എടുക്കപ്പെട്ട ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളായ എല്ലാ ക്രിമിനൽ ഉദ്യോഗസ്ഥരെയും ഉടൻ അറസ്റ്റ് ചെയ്യുവാൻ തയ്യാറാകണം. fസ്ഥലമാറ്റവും സസ്പെൻഷനും നടത്തി പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പ്രതികളെ സംരക്ഷിക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ ശ്രമമെങ്കിൽ കടുത്ത പ്രത്യാഘാതം സർക്കാർ നേരിടേണ്ടി വരുമെന്ന് ഷാനവാസ് അലിയാർ പറഞ്ഞു. മുസ്ലിം ലീഗ് ആറമുള മണ്ഡലം പ്രസിഡൻ്റ് എൻ. എ നൈസാം , ,അൻസാരി മന്ദിരം എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.


