തിരുവനന്തപുരം – എ.ഡി.ജി.പി പി.വിജയൻ അടക്കം കേരളത്തിൽ നിന്ന് മൂന്നുപേർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡലിന് അർഹരായി. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ 10 പേർക്കും ലഭിച്ചു. സംസ്ഥാനത്തുനിന്ന് ആകെ 23 പേർക്കാണ് അംഗീകാരം.
എ.ഡി.ജി.പി.: പി.വിജയന് അർഹതയ്ക്കുള്ള അംഗീകാരത്തിനൊപ്പം മധുര പ്രതികാരം കൂടിയാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. എലത്തൂർ ട്രെയിൻ തീവയ്പ്പുകേസ് പ്രതിയെ പൊലീസ് കൊണ്ടുവരുമ്പോൾ യാത്രാവിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് 2023 ൽ സസ്പെൻഷനിലായ പി.വിജയൻ ആറുമാസത്തോളം പുറത്തായിരുന്നെങ്കിലും സർവീസിൽ തിരിച്ചെത്തിയപ്പോൾ ലഭിച്ചത് ഇൻറലിജൻസ് മേധാവിയെന്ന സുപ്രധാന പദവി. ഇപ്പോൾ വിശിഷ്ട സേവനത്തിനുള്ള മെഡലും. അന്ന് പി.വിജയനെതിരെ റിപ്പോർട്ട് നൽകിയ എം.ആർ.അജിത് കുമാർ ഇന്ന് ക്രമസമാധാന ചുമതലയിലില്ല എന്നതും ശ്രദ്ധേയം.
ഫയർ സർവീസിൽനിന്ന് ജി. മധുസൂദനൻ നായരും കെ.രാജേന്ദ്രനും മെഡലിന് അർഹരായി. സ്തുത്യർഹ സേവനത്തിനുള്ള മെഡൽ കേരള പൊലീസിൽ നിന്ന് 10 പേർക്കാണ്. എസ്.പി:. ബി.കൃഷ്ണകുമാർ, ഡിവൈഎസ്പിമാരായ എം.ഗംഗാധരൻ, ആർ.ഷാബു, എം.പി. വിനോദ്, റെജി മാത്യു കുന്നിപ്പറമ്പൻ, കെ.ജെ.വർഗീസ്, എസ്.ഐ: എം.എസ്.ഗോപകുമാർ, ഹെഡ് കോൺസ്റ്റബിൾ എം.ബിന്ദു എന്നിവർക്കും അസിസ്റ്റൻറ് കമൻഡാൻറ് ജി.ശ്രീകുമാരൻ, ആംഡ് പൊലീസ് എസ്.ഐ: സുരേഷ് കുമാർ രാജപ്പൻ എന്നിവർക്കുമാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ. ഫയർ സർവീസിൽ നിന്നും ജയിൽ സർവീസിൽ നിന്നും അഞ്ചുപേർ വീതവും സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി.


