പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള സംസാരം മൊബൈൽഫോണിൽ നിന്ന് ചോർത്തി ഭാര്യയെ കേൾപ്പിച്ചു. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവിന്റെ പരാതിയിൽ യുവാവിനെതിരേ പോലീസ് കേസെടുത്തു. തണ്ണിത്തോട് കാർത്തിക ഭവനം നവീൻ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പോലീസ് കേസെടുത്തിരിക്കുന്നത്.
തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരൻ. ഇദ്ദേഹം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ അറിവുള്ളയാളല്ല. ഫോൺ ഹാങ് ആയതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ആദ്യത്തെയാഴ്ച പരാതിക്കാരൻ നവീന് പരിശോധനയ്ക്ക് നൽകി. ഫോൺ പരിശോധിച്ച നവീൻ അതിലെ കാൾ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റുകയും പിന്നീട് പരാതിക്കാരന്റെ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് പറയുന്നു.
പരാതിക്കാരൻ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തിയ നവീൻ പരാതിക്കാരന്റെ ഭാര്യയെ ശബ്ദരേഖകൾ കേൾപ്പിക്കുകയും സന്ദേശങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടർന്ന് മനംനൊന്ത പരാതിക്കാരന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കാട്ടി എസ്.പിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ ഐ.ടി ആക്ടിലെ 66,43 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.


