മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പരാക്രമം : തടയാൻ ചെന്ന പോലീസിനും കിട്ടി കല്ലേറ്

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍ – മദ്യലഹരിയില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം. തടയാന്‍ വന്ന പൊലീസുകാരെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചു. മണിക്കൂറുകളോളം പൊതുനിരത്തില്‍ അഴിഞ്ഞാടിയ നാലു യുവാക്കളെ ഒടുവില്‍ അറസ്റ്റ് ചെയ്തു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു.

വയല അറുകാലിക്കല്‍ പടിഞ്ഞാറ് മുഖത്തല വീട്ടില്‍ ഹരി(22), അമല്‍ നിവാസില്‍ വി.അമല്‍(24), പുത്തന്‍വീട്ടില്‍ അനന്ദു കൃഷ്ണന്‍(24), ശ്രീനിലയം വീട്ടില്‍ ദീപു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് മുതല്‍ മദ്യപിച്ചു ലക്കുകെട്ട യുവാക്കളുടെ പരാക്രമമായിരുന്നു. രാത്രി ഏഴരയോടെ ഏഴംകുളത്ത് നാട്ടുകാരുമായി കലഹിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥര്‍ യുവാക്കളെ സ്ഥലത്തു നിന്നും ഒഴിവാക്കി വിട്ടു.

പക്ഷേ, ഏഴംകുളം ബാറിന് സമീപം വീണ്ടും നാട്ടുകാരുമായി സംഘര്‍ഷമായി.
വീണ്ടുമെത്തിയ പൊലീസ് സംഘത്തെ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ സിപിഓമാരായ സന്ദീപ്, അന്‍സാജു എന്നിവര്‍ക്ക് പരുക്കേറ്റു. സന്ദീപിന്റെ കൈയ്ക്കും വയറിനുമാണ് പരുക്ക്. സന്ദീപിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അറുകാലിക്കല്‍ ക്ഷേത്രത്തിന് സമീപമെത്തി സംഘര്‍ഷം ഉണ്ടാക്കി. പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഏഴംകുളം ബാറിന് സമീപം നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പോഴും ഇവര്‍ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും കൂടുതല്‍ പോലീസെത്തി കീഴ്‌പ്പെടുത്തി.

ജീപ്പില്‍ കയറ്റുമ്പോഴും അക്രമാസക്തരായ യുവാക്കള്‍ പോലീസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. എസ്‌ഐമാരായ എം. പ്രശാന്ത്, എല്‍. അനൂപ്, സി.പി.ഓമാരായ സൂരജ്, മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. യുവാക്കള്‍ പതിവായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഉച്ചമുതല്‍ ഇവര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനങ്ങളില്‍ ഏഴംകുളം ആറുകാലിക്കല്‍ മേഖലകളില്‍ സഞ്ചരിച്ച്, പ്രദേശവാസികളോടും മറ്റും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളള്ളതായും കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *