പത്തനംതിട്ട – കുഷ്ഠരോഗ നിർമാർജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ചികിത്സ നൽകണം. കുട്ടികളിലെ രോഗനിർണയത്തിന് പ്രത്യേക പരിശോധന ആവശ്യമാണെന്നും കലക്ടർ പറഞ്ഞു.
ദേശീയ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിർണയകാമ്പയിൻ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പർശ് എന്നിവ ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കും. കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററും ഫ്‌ലാഷ് കാർഡും കലക്ടർ പ്രകാശനം ചെയ്തു.
ആശ പ്രവർത്തകയും പരിശീലിനം സിദ്ധിച്ച സന്നദ്ധപ്രവർത്തകനുമടങ്ങുന്ന സംഘം കാമ്പയിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ച് കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടുപിടിച്ച് രോഗനിർണയത്തിനും തുടർ ചികിത്സയ്ക്കുമുള്ള സഹായം നൽകും. ഇതിനായി 1091 സംഘങ്ങളിലായി 2182 വോളന്റിയർമാരെ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സേതുലക്ഷ്മി, ഡോ. ഐപ്പ് ജോസഫ്, വിവിധ ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.


