സന്നിധാനം – പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളും പിഴവില്ലാത്ത ഏകോപനവും ശബരിമലയിൽ സുരക്ഷിതമായ മകരജ്യോതി ദർശനം സാധ്യമാക്കി. ദർശന പുണ്യം നേടിയ ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി.
സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയർ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞതോടെ മകരവിളക്ക് ദർശനം സുഗമമായതിനൊപ്പം തുടർന്നുള്ള തിക്കും തിരക്കും ഒഴിവാക്കാനും കഴിഞ്ഞു.
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ ക്യാമ്പ് ചെയ്ത ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മകരവിളക്ക് വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്‌സും വനംവകുപ്പും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മകരവിളക്കിന് തലേദിവസം രാത്രി സന്നിധാനത്ത് എത്തിച്ചേർന്ന് നേരിട്ട് ഒരുക്കങ്ങൾ വിലയിരുത്തി. അയ്യായിരം പോലീസുകാരെയാണ് മകരവിളക്ക് കാലത്ത് ശബരിമലയിൽ വിന്യസിച്ചത്. കൂടാതെ എൻഡിആർഎഫ്, ആർപിഎഫ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ സുരക്ഷാ സേനകളുടെ സേവനവും ലഭ്യമാക്കി. സുരക്ഷിതമായ ദർശനമാണ് വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനത്തിലൂടെ സാധിച്ചത്.
ഭക്തരെ മകരവിളക്കിന് ശേഷം സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കെഎസ്ആർടിസി ബസ് സർവീസ് കൃത്യമായ ഇടവേളകളിൽ വിവിധ സ്ഥലങ്ങളിലേക്ക് ഉറപ്പാക്കി. മകരവിളക്കുത്സവത്തിനായി കെ.എസ്.ആർ.ടി.സി ആകെ 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിച്ചു. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കും.
മകരവിളക്കിനു മുന്നോടിയായി എഡിജിപി എസ്. ശ്രീജിത്തിന്റെയും സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ വി. അജിത്തിന്റെയും ശബരിമല എഡിഎം അരുൺ എസ് നായരുടെയും നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്. മകരജ്യോതി ദർശനത്തിനും തുടർന്ന് തിരിച്ചിറങ്ങുന്നതിനും പോലീസ് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. മകരജ്യോതി ദ4ശനത്തിനായി സന്നിധാനത്ത് പാണ്ടിത്താവളം ഉൾപ്പടെ പത്ത് പോയിന്റുകളാണ് ക്രമീകരിച്ചിരുന്നത്. ഇവിടങ്ങളിൽ തമ്പടിച്ചിരുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് പ്രത്യേക മുൻഗണന നൽകി. ഭക്ഷണം പാചകം ചെയ്യുന്നത് വഴിയുളള തീപീടിത്തം പോലുള്ള അപകടസാധ്യത തടയുന്നതിന് പരിശോധന കർശനമാക്കി. ഭക്തർ തമ്പടിച്ച പാണ്ടിത്താവളത്ത് നേരിട്ട് ഭക്ഷണമെത്തിച്ച് വിതരണം ചെയ്യാ9 ദേവസ്വം ബോർഡും നടപടി സ്വീകരിച്ചു.
വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി. റാപ്പിഡ് ആക്ഷൻ ഫോഴ്സ്, എൻഡിആർഎഫ്, ഫയർ ഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളും രംഗത്തുണ്ടായിരുന്നു. സന്നിധാനത്തുടനീളം ഇടതടവില്ലാത്ത വൈദ്യുതി പ്രവാഹം ഉറപ്പാക്കാൻ കെഎസ്ഇബി നടപടി സ്വീകരിച്ചു. നാലായിരം അധിക വിളക്കുകളാണ് മകരവിളക്കിനു മുന്നോടിയായി കെഎസ്ഇബി സ്ഥാപിച്ചത്. മതിയായ വെളിച്ചം, മലയിറങ്ങുന്ന വിവിധ പോയിന്റുകളിൽ വൈദ്യസഹായം എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു.


