റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചിരുന്ന ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു: മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Kerala Thrissur
Print Friendly, PDF & Email

തിരുവനന്തപുരം: റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചിരുന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി കരുണ ലെയ്‌നിൽ ബിനിൽ (32) മരണപ്പെട്ടുവെന്നും ഒപ്പം പ്രവർത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂർ സ്വദേശിയുമായ ജയിൻ കുര്യൻ (27) പരിക്കേറ്റ് മോസ്‌കോയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് സാമൂഹിക മാധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ഷെല്ലാക്രമത്തിൽ ബിനിൽ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിൻ കുര്യന് പരിക്കേൽക്കുകയും ചെയ്തതായി ചൊവ്വാഴ്ച വാർത്ത പുറത്തു വന്നിരുന്നു. ഇവർക്കൊപ്പം യുദ്ധമുഖത്ത് പ്രവർത്തിച്ചിരുന്ന തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രൻ(36) കഴിഞ്ഞ സെപ്റ്റംബറിൽ കൊല്ലപ്പെട്ടിരുന്നു.

വിദേശകാര്യ വക്താവിന്റെ സാമൂഹിക മാധ്യമ പോസ്റ്റ്:

‘റഷ്യൻ ആർമിയിൽ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ പൗരന്റെ നിർഭാഗ്യകരമായ മരണത്തെക്കുറിച്ച് അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള മറ്റൊരു ഇന്ത്യൻ പൗരൻ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. മോസ്‌കോയിലെ ഇന്ത്യൻ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു വരുകയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ചേർന്നു പ്രവർത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാർജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം മോസ്‌കോയിലെ റഷ്യൻ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു’.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം ബിനിലിന്റെ മൃതദേഹം വേഗം നാട്ടിൽ എത്തിക്കുന്നതിനുള്ള സത്വര നടപടികൾ വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് സ്വീകരിച്ചു വരുകയാണെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു വരവേയാണ് ഇപ്പോഴത്തെ ദാരുണമായ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *