പ്രണയം നടിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കി, ഭീഷണിപ്പെടുത്തി ലൈംഗിക പീഡനവും : പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

Crime

തിരുവല്ല: പ്രേമബന്ധത്തിലായിരുന്ന കാലത്ത് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കലാക്കിയ നഗ്‌ന വീഡിയോകള്‍ പിതാവിനും സഹോദരനും അയച്ചുകൊടുക്കുകയും അതുപറഞ്ഞു ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മുത്തൂര്‍ മനോജ് ഭവനില്‍ മിഥുന്‍ രമേഷ് (21) ആണ് പിടിയിലായത്. മാന്നാര്‍ സ്വദേശിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. കേരളത്തിന് ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചത്. പ്രണയത്തിലായിരുന്ന സമയത്ത് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് യുവതിയുടെ പിതാവിനും സഹോദരനും വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തു.

ഇതിലൊന്ന് ഇവരുടെ വീടിന്റെ കുളിമുറിയില്‍ വച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വെക്കേഷന് നാട്ടിലേക്ക് തിരിച്ച യുവതിയെ ഭീഷണിപ്പെടുത്തി വെള്ളിയാഴ്ചയാണ് ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് യുവതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ അന്വേഷണസംഘം മാവേലിക്കര പുല്ലാരിമംഗലത്തെ കുഞ്ഞമ്മയുടെ വാടകവീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനയച്ചു. ബലാല്‍സംഗത്തിനും, ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

ഡിവൈ.എസ്.പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എ എസ് ഐ രാജേഷ്, സി പി ഓമാരായ നവീന്‍, അഖില്‍, അലോക്, സുദീപ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *