റാന്നി: മന്ദമരുതിയിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.റാന്നി ചേത്തയ്ക്കൽ നടമംഗലത്ത് വീട്ടിൽ കുട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (30), ചേത്തയ്ക്കൽ മലയിൽ വീട്ടിൽ അജോ എം. വർഗീസ് (30), നടമംഗലത്ത് വീട്ടിൽ ശ്രീക്കൂട്ടൻ എന്ന് വിളിക്കുന്ന ഹരിശ്രീ വിജയൻ (28), നീരേറ്റുകാവ് കക്കുടുമൺ താഴത്തേക്കൂറ്റ് വീട്ടിൽ അക്‌സം (25) എന്നിവരാണ് റിമാൻഡിലായത്. മൂന്നു പ്രതികളുമായി ഇന്നലെ രാവിലെ പോലീസ് സംഭവ സ്ഥലത്ത് തെളിവെടുത്തു. കീക്കോഴൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കൽ വീട്ടിൽ സുരേഷിന്റെ മകൻ അമ്പാടി സുരേഷിനെ (24) കൊലപ്പെടുത്തിയ രീതി പ്രതികൾ അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തു. മൂന്നു പേർ മാത്രമാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തത്. അക്‌സം ഒഴികെ ഉള്ളവരുമായിട്ടാണ് പോലീസ് തെളിവെടുപ്പിന് എത്തിയത്. അക്‌സം കൃത്യസ്ഥലത്തില്ലായിരുന്നുവെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്നതിനാണ് കേസിൽ ഉൾപ്പെടുത്തിയത്.
15 ന് രാത്രി എട്ടിനാണ് കൊലപാതകം നടന്നത്. കാറുകൾ അപകടകരമായ
രീതിയിലാണ് വന്നതെന്നും തിരികെ പോയതെന്നും തങ്ങൾക്ക് നേരെ പാഞ്ഞെത്തിയെന്നും സമീപവാസികൾ പറഞ്ഞു. ആദ്യം വെറും അപകടമെന്ന് കരുതിയ സംഭവത്തിൽ, കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളും സുഹൃത്തും നൽകിയ മൊഴിയാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്.
പ്രതികളായ ശ്രീക്കുട്ടൻ, അക്‌സം എന്നിവരും അമ്പാടിയും സഹോദരങ്ങളുമായി മന്ദമരുതിയിൽ വച്ച് ഏറ്റുമുട്ടി. കൊല്ലപ്പെട്ട അമ്പാടി, സഹോദരങ്ങളായ വിനു, വിഷ്ണു, സുഹൃത്ത് മിഥുൻ എന്നിവരാണ് ശ്രീക്കുട്ടനെ മർദിച്ചത്. ഇതു കണ്ട അക്‌സം മറ്റു രണ്ടു പേരെയും ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അടി കൊണ്ട് അവിടെ നിന്ന് സ്‌കൂട്ടറിൽ പോയ ശ്രീക്കുട്ടൻ അക്‌സത്തിനെ ഒഴിവാക്കി അരവിന്ദനെയും അജോ വർഗീസിനെയും വിളിച്ചു കൊണ്ട് സ്വിഫ്ട് കാറിൽ വരികയായിരുന്നു. ഈ സമയം കാറിനോട് ചേർന്ന് റോഡിന്റെ അരികിൽ നിന്ന അമ്പാടിയെ ഇടിച്ചു തെറിപ്പിച്ച് കാർ കയറ്റി കടന്നു പോയി. പ്രതികളെ രാത്രി മുഴുവൻ വിശദമായി ചോദ്യം ചെയ്തിന് ശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്.


