പത്തനംതിട്ട – ജില്ലയിൽ പരിസര ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ഐഇസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങി ജില്ലാ ശുചിത്വ മിഷനും കെഎസ്ഡബ്ല്യൂഎംപിയും. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ പത്തനംതിട്ട നഗരസഭ ഹാളിൽ സംയുക്ത യോഗം സംഘടിപ്പിച്ചു.
ക്ലീൻ ടോയിലറ്റ് ക്യാമ്പയിൻ 2024, ശുചിത്വ അംബാസിഡർ, ശുചിത്വ വാർഡ് പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളിൽ പദ്ധതി അവലോകനം നടത്തി. പരിസ്ഥിതിയെ മാലിന്യ മുക്തമാക്കുക ലക്ഷ്യമിട്ട് അടുത്ത വർഷത്തേക്കുളള വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിൽ വിശദമായ ചർച്ചയും നടന്നു. പത്തനംതിട്ട നഗരസഭയെ ലക്ഷ്യമിട്ട് പ്രത്യേക ഐഇസി പ്രവർത്തനങ്ങൾ നടത്താൻ ജില്ല ശുചിത്വ മിഷനും കെഎസ്ഡബ്ല്യൂഎംപിയും തീരുമാനിച്ചു. ഇതിനായുളള കെഎസ്ഡബ്ല്യുഎംപിയുടെ പദ്ധതി രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു.
ബസ് ഷെൽട്ടർ ബ്രാൻഡിംഗ്, നഗര സൗന്ദര്യവൽക്കരണം, വാർഡ് സഭകൾ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങൾ തുടങ്ങിയവയും അടുത്ത വർഷത്തേക്കായി വിഭാവനം ചെയ്യുന്നുണ്ട്. സംയുക്ത യോഗത്തിന് ശേഷം ജില്ല ശുചിത്വ മിഷൻ- കെഎസ്ഡബ്ല്യൂഎംപി സംഘം സൈറ്റ് വിസിറ്റും നടത്തി. പത്തനംതിട്ട ശബരിമല ഇടത്താവളം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ സംഘം പരിശോധനകൾ നടത്തി.

ജില്ലാ ശുചിത്വ മിഷന് വേണ്ടി അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, പത്തനംതിട്ട നഗരസഭ യെങ് പ്രൊഫഷണൽ എച്ച് ഋതുപർണ്ണ എന്നിവരും കെഎസ്ഡബ്ല്യുഎംപിയിൽ നിന്ന് പത്തനംതിട്ട സോഷ്യൽ കം കമ്യൂണിക്കേഷൻ എക്സ്പേർട്ട് എം വി ശ്രീവിദ്യ ബാലൻ, പത്തനംതിട്ടയുടെ ചാർജ്ജ് വഹിക്കുന്ന സോഷ്യൽ എക്സ്പേർട്ട് ശിവപ്രസാദ്, സോഷ്യൽ എക്സ്പേർട്ട് രാജേഷ്, ഐഇസി സ്പെഷ്യലിസ്റ്റ് അനൂപ് ജോൺസൺ, പന്തളത്തിന്റെയും പത്തനംതിട്ടയുടെയും ചുമതലയുളള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ അനില എ കെ, പത്തനംതിട്ട നഗരസഭ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിലും തുടർന്നുളള സൈറ്റ് വിസിറ്റിലും പങ്കെടുത്തു.


