പത്തനംതിട്ട – ശബരിമല തീർത്ഥാടന കാലത്ത് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും അത് മൂലം ഉണ്ടാകുന്ന മലിനീകരണവും തടയാൻ ലക്ഷ്യമിട്ട് വനിതകൾ മാത്രം അടങ്ങുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ രംഗത്ത് ഇറക്കി തദ്ദേശ സ്വയം ഭരണ വകുപ്പ്. പത്തനംതിട്ട ജില്ല ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് സ്ക്വാഡിനെ വകുപ്പ് രംഗത്തിറക്കിയത്. പന്തളം മുതൽ വടശ്ശേരിക്കര വരെയുളള സെക്ടറിലാണ് സ്ക്വാഡിന്റെ പരിശോധന നടന്നത്.

ഹോട്ടലുകൾ, ശബരിമല തീർത്ഥാടകർ വിരിവയ്ക്കുന്ന ഇടത്താവളങ്ങൾ, വഴിയോര വിൽപ്പന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ സംഘം പരിശോധനകൾ നടത്തി. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടന കാലത്തേക്ക് രൂപീകരിച്ച ഈ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ടീം ലീഡർ അടക്കം എല്ലാ അംഗങ്ങളും വനിതാ ഉദ്യോഗസ്ഥരാണ്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ ഇടങ്ങളിൽ തീർത്ഥാടന കാലത്ത് പാലിക്കേണ്ട ശുചിത്വ – മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും സംഘം വ്യാപാരികൾക്കും ഭക്ഷണശാല ഉടമകൾക്കും നിർദ്ദേശങ്ങൾ നൽകി.

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിലും അവ മൂലം ഉണ്ടാകുന്ന മലിനീകരണം തടയുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ ടീം ലീഡറായ സി അംബിക അറിയിച്ചു. പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് സി അംബിക. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിത, ജോയിന്റ് ഡയറക്ടർ സീനിയർ ക്ലർക്ക് മഞ്ചു സക്കറിയ, അടൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എ സുമിമോൾ, പത്തനംതിട്ട ജോയിന്റ് ഡയറക്ടർ ഓഫീസ് ഉദ്യോഗസ്ഥ ചിഞ്ചു മോഹൻ എന്നിവരാണ് “പിങ്ക് സ്ക്വാഡിലെ” മറ്റ് അംഗങ്ങൾ.


