കോന്നി: തനിച്ചു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ (37) യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ദേഹത്ത് മുറിവേൽപ്പിച്ചും കൈ കൊണ്ട് വായ് പൊത്തിപ്പിടിച്ചും ക്രൂരമായാണ് ഇയാൾ കൃത്യത്തിന് മുതിർന്നത്. ഇവരുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടാവുകയും അണപ്പല്ല് പറിഞ്ഞു പോവുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു.
വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതിയെ കാണക്കാരിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടമ്മ ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കിയ പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് വീട്ടിനുള്ളിൽ കടന്ന് ക്രൂരമായ രീതിയിൽ കീഴ്‌പ്പെടുത്തി ബലാൽസംഗത്തിന് മുതിർന്നത്. ഭാര്യ വീട്ടിൽ നാലു മാസമായി ഇയാൾ താമസിച്ചു വരികയാണ്. മാരുതി ഷോറൂമിൽ സ്‌പ്രേ പെയിന്റർ ആയി ജോലി ചെയ്യുന്ന ഇയാൾ എന്നും മദ്യപിച്ചാണ് വീട്ടിൽ എത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ സി.പി.ഓമാരായ അൽസാം,അനീഷ്, ജോസൺ, അഭിലാഷ് എന്നിവരാണുള്ളത്.


