പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ കൂടൽ പോലീസ് പ്രതിയെ ഉടനടി പിടികൂടി. പത്തനംതിട്ട അരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ഷാജി ഭവനം വീട്ടിൽ ബി. സജി (35)യെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. അടുക്കളയിൽ ജോലിയിലായിരുന്ന യുവതിയോട് പ്രതി പണം കടം ചോദിച്ചു.പണം ഇല്ലെന്നു പറഞ്ഞപ്പോൾ ദേഹത്ത് കടന്നുപിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. തുടർന്ന് വായ് പൊത്തിപ്പിടിച്ചു, വീട്ടമ്മ എതിർത്തപ്പോൾ മുഖത്ത് തലയണ വച്ച് അമർത്തി ശ്വാസം മുട്ടിച്ചു. പരുക്ക് സംഭവിച്ചതിനെതുടർന്ന് യുവതി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞു കൂടൽ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ വി കെ വിജയരാഘവനാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
പ്രതിയെ മുറ്റാക്കുഴിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി കോടതിയിൽ രേഖപെടുത്താൻ അപേക്ഷ സമർപ്പിച്ചു. മറ്റ് നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതിയുടെ വീട്ടിൽ നിന്നും തെളിവുകൾ പോലീസ് ശേഖരിച്ചിരുന്നു. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. എസ്.ഐമാരായ ലുലു രവീന്ദ്രൻ, അനിൽകുമാർ, എസ്.സി.പി.ഓമാരായ അജേഷ് ,ശരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


