തിരുവല്ല: യുവതിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സുഹൃത്തുക്കൾക്കെതിരേ പൊലീസ് കേസെടുത്തു. കോട്ടയം മണർകാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യുവതി പരാതി നൽകുന്നത് തടയാനും പ്രതികൾക്ക് വിദേശത്തേക്ക് കടക്കാനും അവസരമൊരുക്കിയെന്ന ആരോപണത്തിൽ പൊലീസ് പ്രതിക്കൂട്ടിലായി.
കഴിഞ്ഞ മാസം 28 ന് വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് ബിനുവാണ് വിളിച്ചു വരുത്തിയത്. ഇരുവരും മുൻപ് വിദേശത്തായിരുന്നു. ഇവിടെ വച്ച് ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി എത്തിയത്. മൂന്നാം നിലയിലെ സ്യൂട്ട് റൂമിൽ വച്ച് യുവതിക്ക് മദ്യം നൽകി മയക്കിയ ശേഷം ബിനുവും ഉമേഷും മാറി മാറി പീഡിപ്പിച്ചു. ഈ സമയം ഇവർ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് യുവതിയുടെ പരിചയത്തിലുള്ള ഒരാൾ വിളിച്ച് അവരുടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്ന കാര്യം അറിയിക്കുകയായിരുന്നു. ടെലഗ്രാം, ഇൻസ്റ്റാഗ്രാം എന്നിവ മുഖേനെയാണ് ദൃശ്യങ്ങൾ പ്രചരിച്ചിരുന്നത്. ഇത് കണ്ട യുവതി ബിനുവിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അറിയാതെ ഫോണിൽ നിന്ന് പോയെന്നാണ് പറഞ്ഞത്. പരാതി കൊടുക്കുമെന്ന് യുവതി അറിയിച്ചതോടെ പ്രതികൾ വിദേശത്തേക്ക് കടന്നു.
അതേ സമയം, പരാതി നൽകാനെത്തിയ യുവതിയെ തിരുവല്ല പൊലീസ് പിന്തിരിപ്പിച്ചതായുള്ള ആരോപണവും ഉയർന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായും അറിയുന്നു. പീഡനം പരസ്പര സമ്മതത്തോടെ ഉള്ളത് ആയതിനാൽ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കാനാണ് ശ്രമം നടന്നത്. ഇതിനൊപ്പം പ്രതികൾക്ക് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയെന്നും ആക്ഷേപം ഉയരുന്നു. എന്നാൽ പീഡനം നടന്ന നാലു ദിവസം കഴിഞ്ഞ് പ്രതികൾ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.
മൂന്നു ദിവസമായി യുവതി സ്‌റ്റേഷൻ കയറിയിറങ്ങുകയാണ്. യുവതിയിൽ നിന്ന് പരാതി സ്വീകരിക്കാനോ മൊഴിയെടുക്കാനോ പൊലീസ് തയാറായിരുന്നില്ല. ഇന്നലെ രാവിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിനെ തുടർന്ന് യുവതിയെ തിരക്കിട്ട് വിളിച്ചു വരുത്തി മൊഴിയെടുത്ത് വൈകിട്ട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസിന്റെ വഴിവിട്ട ഇടപെടൽ സംബന്ധിച്ച് അന്വേഷണം ഉണ്ടായേക്കുമെന്നും അറിയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

