മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു

Crime
Print Friendly, PDF & Email

അടൂര്‍: മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തില്‍ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം. ഇന്നലെ രാത്രി പത്തരയോടെയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇന്ന് പുലര്‍ച്ചെ ജീവനക്കാര്‍ നട തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

ശ്രീകോവിലിനു മുന്നിലുള്ള സോപാന വഞ്ചിയും ഭൂതത്താന്‍ നടയില്‍ ഉള്ള വഞ്ചിയുമാണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കുത്തി തുറന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. രാത്രി എട്ടിന് ശേഷം നടയും ക്ഷേത്രവും അടച്ച് മേല്‍ശാന്തിയും ജീവനക്കാരും പോയിരുന്നു. രാത്രി പത്തരയോടെയാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ കടന്നത്.ക്ഷേത്രപൂജ സാധനങ്ങള്‍ വയ്ക്കുന്ന പട്ടമ്പലത്തിലെ പുട്ട് പൊളിച്ചു അകത്തു കടന്ന് ഉള്ളിലുള്ള ചെറിയ വഞ്ചിയും കുത്തി തുറന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപ മോഷണം പോയെന്നാണ് നിഗമനം.

പുലര്‍ച്ചെ അഞ്ചു മണിയോടെ ക്ഷേത്രം മാനേജര്‍ കണ്ണനും കഴകക്കാരന്‍ ശരത്തും കൂടി ചുറ്റുവിളക്ക് കത്തിക്കുമ്പോഴാണ് ശ്രീകോവിലിന്റെ മുന്നിലെ കാണിക്ക വഞ്ചി പൊളിച്ചതായി കണ്ടത്. ഇതിന് സമീപത്ത് ഇരുമ്പു കമ്പി കിടപ്പുണ്ടായിരുന്നു. ശ്രീകോവിലിനോട് ചേര്‍ന്നുള്ള പാട്ടമ്പലത്തിന്റെ ഇരുമ്പ് കതക് തുറന്ന നിലയിലായിരുന്നു. അതിന് മുന്‍പിലുള്ള വഞ്ചിയുടെ പൂട്ടും ഭൂതത്താന്‍ നടയിലെ കാണിക്ക വഞ്ചിയുടെ പൂട്ടും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ മാസം 13 നാണ് അവസാനമായി കാണിക്ക വഞ്ചി തുറന്നത്. അതിനാല്‍ വലിയൊരു തുക വഞ്ചികളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.

ഏനാത്ത് പോലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തു വന്ന് തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം വള്ളിക്കോട് തുക്കോവില്‍ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. അവിടെ നിന്ന് ഓട്ടുവിളക്കുകള്‍ ആണ് കൊണ്ടു പോയത്. കഴിഞ്ഞ മാസം 17 ന് തിരുവല്ല പടപ്പാട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയ തിരുവല്ലം ഉണ്ണി എന്ന ക്ഷേത്രമോഷ്ടാവിനെ ഇന്നലെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *