പെരിന്തൽമണ്ണ – ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച പെരിന്തൽമണ്ണ പുത്തൂർ സ്വദേശി വിഘ്‌നേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 12 മലയാളി താരങ്ങളുടെ പേരാണ് ഇത്തവണത്തെ ഐപിഎൽ താര ലേലത്തിലേക്ക് എത്തിയത്. എന്നാൽ അതിൽ ഭാഗ്യം തുണച്ചത് മൂന്ന് പേരെ മാത്രം. സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും പിന്നാലെ ഐപിഎല്ലിലേക്ക് സർപ്രൈസ് എൻട്രി ആയി എത്തിയത് വിഘ്നേഷ് പുത്തൂർ. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ വിഘ്നേഷ് പുത്തൂർ എന്ന 23കാരന്റെ പേര് കേട്ടുതുടങ്ങിയിട്ട് അധികമായിട്ടില്ല. എന്നാൽ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇടംകയ്യൻ സ്പിന്നർ ഇറങ്ങുമ്പോൾ ആവേശത്തിലാണ് ഒരു നാടൊന്നാകെ. .

താരലേലത്തിലെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. സാധാരണക്കാരായ ഓട്ടോഡ്രൈവറായ സുനിൽ കുമാറിൻറേയും ബിന്ദുവിൻറേയും മകനാണ് വിഘ്നേഷ്. കേരളത്തിനായി അണ്ടർ 14, 19 23 വിഭാഗങ്ങളിൽ വിഘ്നേഷ് കളിച്ചിട്ടുണ്ട്. എന്നാൽ കേരള സീനിയർ ടീമിലേക്ക് ഇതുവരെ വിഘ്നേഷിന് വിളിയെത്തിയിട്ടില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൻറെ താരമായിരുന്നു വിഘ്നേഷ്. മുംബൈ ഇന്ത്യൻസ് നടത്തിയ ട്രയൽസിൽ മികവ് കാണിച്ചതോടെയാണ് വിഘ്നേഷിനെ ലേലത്തിൽ വാങ്ങാൻ മുംബൈ തയ്യാറായത്. ഇനി പെരിന്തൽമണ്ണക്കാരൻ രോഹിത്തിനും ബുമ്രയ്ക്കുമെല്ലാം ഒപ്പം കളിക്കാനിറങ്ങുന്നത് കാത്തിരിക്കുകയാണ് നാട്.
മികച്ച പ്രകടനം കാഴ്ചവെക്കാനും ഉയരങ്ങൾ കീഴടക്കാനും വിഘ്‌നേഷിന് സാധിക്കട്ടെ എന്നാശംസിക്കുന്നു…


