കുമ്പനാട്/നെല്ലിമല – റെയിൽവേ പദ്ധതികൾക്കാവശ്യമായ പഠനങ്ങൾ നടത്തുകയോ നിബന്ധനകൾ പാലിക്കുകയോ ചെയ്യാതെ 2020-ൽ തട്ടിക്കൂട്ടി സമർപ്പിച്ച സിൽവർ ലൈൻ ഡി. പി. ആറിന് കേന്ദ്രാനുമതി നേടാൻ മുഖ്യമന്ത്രി ഇപ്പോൾ വീണ്ടും ശ്രമം തുടങ്ങിയിരിക്കുന്നത് വിചിത്രമായിരിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
സമർപ്പിച്ച ഡി.പി. ആർ. അപൂർണ്ണവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ആവശ്യപ്പെട്ട വിശദീകരണങ്ങൾക്ക് ഒന്നും ഇതുവരെ മറുപടി നൽകിയിട്ടില്ല. റെയിൽവേയുടെ ഒരു തുണ്ട് ഭൂമി പോലും ഇതിനുവേണ്ടി നൽകാനാകില്ലെന്ന് സതേൺ റെയിൽവേ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നിട്ടും ഇതിനുവേണ്ടി വാശി പിടിക്കുന്നത് ഇടനിലക്കാരുടെ സമ്മർദ്ദത്തിന് വിധേയപ്പെട്ടും വൻ തുകയുടെ കമ്മീഷൻ ലക്ഷ്യംവെച്ചുമാണെന്ന് പുതുശ്ശേരി ആരോപിച്ചു.
13-നു ആലുവയിൽ ചേരുന്ന സംസ്ഥാന സമിതി യോഗം കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും.
ഉപേക്ഷിക്കപ്പെട്ട സിൽവർ ലൈൻ പദ്ധതിക്ക് ജീവൻവെപ്പിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിച്ച് കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നെല്ലിമല പള്ളിപ്പടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റവ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ജോൺ കെ. മാത്യൂസ്, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, പാസ്റ്റർ ഷിബു തോമസ്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, സ്റ്റാൻലി സാമുവൽ, ബിനു ബേബി, പി. സി. സക്കറിയ, വർഗീസ് ജോൺ, സുനിൽ മറ്റത്തിൽ, കെ. ആർ. പ്രസാദ്, എസ്. രാധാമണി, വർഗീസ് ജോർജ്, എം. കെ. രഘുനാഥ്, സുബിൻ നീറുംപ്ലാക്കൽ, ലിനു നെല്ലിമല, വർഗീസ് തോമസ്, എബ്രഹാം പുന്നൂസ്, ടി.എ. വാസുദേവൻ, സുരേഷ് സ്രാമ്പിക്കൽ, ജെയിംസ് കാക്കനാട്ടിൽ എന്നിവർ പ്രസംഗിച്ചു.
അടുത്ത ദിവസങ്ങളിൽ ജില്ലയിലെ വിവിധ യൂണിറ്റുകൾ പ്രതിഷേധ സംഗമങ്ങൾ നടത്തും.


