പത്തനംതിട്ട : മഴ കൂടി തകർത്തുപെയ്യാൻ തുടങ്ങിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കൂടി. ദിവസവും മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു. ആശുപത്രികളിൽ പനിക്ക് മാത്രമായി പ്രത്യേക വാർഡും ഒ.പിയും ക്രമീകരിച്ചിട്ടുണ്ട്. വൈറൽ പനിയോടൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ന്യുമോണിയയും ആളുകളെ തളർത്തുകയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു വയസുകാരി പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഇന്നലെ പെരിങ്ങനാട് സ്വദേശിയും മരണപ്പെട്ടു. ഇതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങൾ. പനിക്ക് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുന്നവരുമുണ്ട്. കണക്കിൽപ്പെടാത്ത വലിയൊരു വിഭാഗം ഇക്കൂട്ടത്തിലുണ്ട്.
ഈ മാസം ഇതുവരെ 4821 പേർക്ക് പനി ബാധിച്ചിട്ടുണ്ട് പത്തനംതിട്ടയിലെന്ന് ഡിഎംഒ ഡോ.എൽ.അനിതകുമാരി പറഞ്ഞു. “രോഗികൾ സ്വയം ചികിത്സ നടത്താതെ ഡോക്ടറിന്റെ അടുത്തെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. കൊതുകുകളുടെ ഉറവിട നശീകരണം നടത്തണം. എന്നും അവർ പറഞ്ഞു.


