പത്തനംതിട്ട: പതിമൂന്നുകാരിയുടെ അശ്ലീല ചിത്രങ്ങൾ കൈക്കലാക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും മംഗലാപുരത്ത് എം.എസ്.സി വിദ്യാർത്ഥിയുമായ സ്‌റ്റെബിൻ ഷിബു (22)വാണ് പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പ്രതി നേരിൽ പരിചയപ്പെടുകയും തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, സ്‌നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാക്ക് കൊടുത്ത ശേഷം ഇയാൾ തന്റെ ഫോണിൽ നിന്നും കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്‌സാപ്പിലൂടെ സ്വന്തം നഗ്‌നഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു.
കഴിഞ്ഞ സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്‌നഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. പലതവണ പല രീതികളിൽ കുട്ടിയെ നിർബന്ധിച്ചാണ് ഇയാൾ ഇവ കൈക്കലാക്കിയത്. യുവാവിന്റെ നിരന്തരമായ നിർബന്ധത്താൽ ഇത്തരം ചിത്രങ്ങൾ അയച്ചുകൊടുത്ത കുട്ടി, മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്. അപ്പോഴേക്കും കുട്ടി തന്റെ ഫോണിൽ നിന്നും ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും ഒഴിവാക്കിയിരുന്നു. യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൊഴി കോടതിയും രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തേ തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പോലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


