പത്തനംതിട്ട – 56 വർഷം മുൻപ് ലേ ലഡാക്കിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാൻറെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയായതിനു ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു.

സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദർശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്.

1965 ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്. ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് 22 വയസുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. അപകടത്തിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ള മറ്റു സൈനികർക്കായി ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട്.



