അടൂർ: പറക്കോട്ട് വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷം മോഷ്ടിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കൊല്ലം ഇരവിപുരം വാളത്തിങ്കൽ ആക്കോലിച്ചേരി വയൽ തൊടിയിൽ സജിൽ(29)നെയാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. ബാലരാമപുരം പോലീസ് മറ്റൊരു കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പറക്കോട് നടന്ന മോഷണത്തിൽ സജിലിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് അടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പറക്കോട് എക്‌സൈസ് ഓഫീസിന് എതിർവശത്തുള്ള കലാ സ്‌റ്റോഴ്‌സിൽ നിന്നാണ് പണം മോഷണം പോയത്.
കടയ്ക്കുള്ളിലെ മേശക്കുള്ളിൽ ഇരുന്ന പണമാണ് മോഷണം പോയത്. കടയുടെ പിറകു വശത്തുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ആസ്ബസ്‌റ്റോസ് ഷീറ്റ് ഇളക്കിയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടർന്ന് വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെയാണ് സജിലാണ് പണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബാലരാമപുരത്ത് മറ്റൊരു സമാന മോഷണകേസിൽ ഇയാൾ അറസ്റ്റിലായി. എസ്.എച്ച്.ഒ.ശ്യാം മുരളി,എസ്.ഐമാരായ എ.പി.അനീഷ് എസ്.ഐ.ബാലസുബ്രഹ്മണ്യം, എസ്.സി.പി.ഒ.റാഫി,സി.പി.ഒ. ശ്യാംകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.


