പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളജിലെ നാലാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത മൂന്നു സഹാപാഠികളുടെ പേരിൽ പോലീസ് കേസെടുത്തു. ആത്മഹയ്ത്യാ പ്രേരണാക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അമ്മു എ.സജീവിന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ അഖിൽ സജീവ് പറഞ്ഞു. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ മൊഴി നൽകാൻ എത്തിയതായിരുന്നു അഖിൽ. ആരോപണവിധേയരായ മൂന്നു സഹപാഠികൾക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. പോലീസിന് വിശദമായ മൊഴി നൽകി. പോലീസ് അന്വേഷണം തൃപ്തികരമാണ്. അമ്മുവിന്റെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്നും അഖിൽ പറഞ്ഞു.


