കൂടല്ലൂർ(തമിഴ്‌നാട്): കേരള-തമിഴ്‌നാട് അതിർത്തിയിലെ കുമളി ബസ് സ്‌റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും പൂർത്തീകരിച്ചില്ല. ഒരു മാസത്തിനകം ആരംഭിക്കുന്ന ശബരിമല സീസണോടെ പണികൾ പൂർത്തീകരിച്ച് ഉപയോഗത്തിന് സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. അതിർത്തി ചെക്ക് പോസ്റ്റിന് സമീപമാണ് പുതിയ ബസ് സ്‌റ്റേഷന്റെ നിർമ്മാണം നടക്കുന്നത്.

കേരളത്തിലെ ബസ് സ്‌റ്റേഷൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതാണ്. എന്നാൽ തമിഴ്‌നാട് ഭാഗത്ത് ബസ് സ്റ്റാൻഡ് സൗകര്യമില്ലാതെ ബസുകൾ റോഡിൽ നിർത്തിയിടുകയാണ്. ശബരിമല സീസണിൽ തമിഴ്‌നാടിന് പുറമെ ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പഭക്തർ ഇതുവഴി എത്താറുണ്ട്.
ശബരിമല സീസണിൽ കുമളിയിലേക്ക് യാത്രക്കാരുമായി പോകുന്ന സർക്കാർ ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. മഴക്കാലത്ത് നിർത്താൻ സ്ഥലമില്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. പുതിയ ബസ് സ്‌റ്റേഷൻ നിർമിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂവെന്നായിരുന്നു പൊതുജനങ്ങൾ പറയുന്നു.


