തിരുവല്ല: പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില മതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാൻ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയിരുന്ന ഉത്തർപ്രദേശ് ഗോരക്പൂർ ജില്ലയിൽ ബേൽപ്പൂർ സ്വദേശി വിശാൽ (25) ആണ് ബുധനാഴ്ച രാത്രി ഏഴു മണിയോടെ പിടിയിലായത്.
കാവുംഭാഗം ചാത്തങ്കരി റോഡിൽ പെരിങ്ങര പാലത്തിന് സമീപത്ത് അടക്കം ആറോളം പാൻ മുറുക്കാൻ കടകളുടെ മറവിൽ ആണ് ഇയാൾ നിരോധിത പുകയില വിൽപ്പന്നങ്ങൾ വിറ്റഴിരുന്നത് എന്ന പോലീസ് പറഞ്ഞു. തിരുവല്ല സ്വദേശി പ്രവീൺ എന്നയാളാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്നത് എന്ന് വിശാൽ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
രാത്രി കാലങ്ങളിൽ മിനി ലോറിയിൽ അടക്കമാണ് ഇവിടെ പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത് എന്ന് സമീപവാസികൾ പറഞ്ഞു. ഇയാളുടെ കൂട്ടാളി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. കെ. സുരേന്ദ്രൻ, സിപിഓമാരായ കെ. സന്തോഷ് കുമാർ, രവികുമാർ, വി.കെ.അഖിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

