കുമ്പനാട് – ആറാട്ടുപുഴ റോഡ് ലോകോത്തര നിലവാരത്തിൽ വികസിച്ചപ്പോൾ കുമ്പനാട് ജംഗ്‌ഷന് സമീപമുള്ള ആൺ – പെൺ പള്ളിക്കൂടങ്ങൾക്ക് മുൻവശങ്ങൾ സ്ഥിരം അപകട മേഖലയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനകം തന്നെ പത്തോളം അപകടങ്ങളാണ് ഇവിടങ്ങളിൽ നടന്നത്. ഇന്ന് ആൺപള്ളിക്കൂടത്തിന്റെ മുന്നിൽ നടന്ന അപകടം ആണ് ചിത്രത്തിൽ. ഭാഗ്യത്തിന് ആളപായമൊന്നുമില്ല.

ഈ പള്ളിക്കൂടങ്ങൾക്ക് മുന്നിലെ റോഡിൽ വെട്ടിക്കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങൾ അപകടത്തിന് ഒരു കാരണമാണ്. കാടുമൂടി കിടക്കുന്ന ഈ തടികൾ കാരണം അവിടങ്ങളിൽ റോഡിനു വീതി കുറയുകയും ഈ തടികൾ ഇപ്പോൾ ആരുടേയും ശ്രദ്ധയിൽപ്പെടാതെയുമായിരിക്കുന്നു. ആൺപള്ളിക്കൂടത്തിന്റെ മുന്നിലെ തടികൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിച്ചതാണ്. എന്നാൽ ഇത് റോഡിൽ നിന്ന് ആരുമാറ്റും ? എത്രനാളായി ഇങ്ങനെ ഇവിടെ കിടക്കുന്നു. പെൺപള്ളിക്കൂടത്തിന്റെ മുന്നിൽ നെല്ലിമലക്ക് തിരിയുന്ന ഭാഗത്തും അപകടകരമായ നിലയിലാണ് റോഡിൽ കാടുമൂടിക്കിടക്കുന്ന തടിക്കൂട്ടം. ഇവിടെ ഒരു ഓട്ടോ മറിഞ്ഞു അപകടമുണ്ടായതാണ്.

ഇന്നുതന്നെ ചെമ്പകശ്ശേരിപ്പടിയിൽ ഒരു ബൈക്ക് യാത്രക്കാരിയുടെ കയ്യിൽ വാഹനം തട്ടി കൈക്ക് ഒടിവ് സംഭവിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തിൽ കൂടുതൽ അപകടങ്ങളാണ് ഈ ഭാഗങ്ങളിൽ നടന്നത്. ആളപായമൊന്നുമില്ല എന്നത് ഭാഗ്യം. എന്നാൽ ഈ തടികൾ മാറ്റാനും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും അടക്കമുള്ള നടപടികൾ എടുത്തില്ലെങ്കിൽ ഇവിടെ വലിയ അപകടങ്ങൾ തന്നെ നടക്കാൻ സാദ്ധ്യതയുണ്ട്.


