മൂന്നര കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: മൂന്നര കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികളെ പോലീസ് പിടികൂടി. കാതോലിക്കറ്റ് കോളേജ് ബോയ്‌സ് ഹോസ്റ്റലിന് സമീപത്തെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അസ്സാം സ്വദേശികളായ ഹുസൈന്‍ അലി (38 ), മുഹമ്മദ് സഹുറുദ്ദീന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെത്തുടര്‍ന്ന്, ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്.

ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നീക്കം. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം വീട് വളഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കത്തിന്റെ ഭാഗമായി പോലീസ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും വീട്ടില്‍ നിന്നും കണ്ടെത്തിട്ടുണ്ട്. ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. റബര്‍ തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആസാമികള്‍ കാലങ്ങളായി താമസിച്ചു വരികയാണ്. ഹോള്‍സെയിലായും ചെറുപൊതികളാക്കിയും ആവശ്യക്കാര്‍ക്ക് വില്പന നടത്തി വരികയാണ് പ്രതികളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പത്തനംതിട്ട പോലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടു. ഓണക്കാലവുമായി ബന്ധപ്പെട്ട് എല്ലാത്തരം ലഹരി വസ്തുക്കളുടെയും കടത്തും വില്പനയും തടയുന്നതിനു ശക്തമായ നിയമനടപടികളും വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ലഭ്യമാക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനകളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞയിടെ 11 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശിയെ അടൂരില്‍ പോലീസ് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *