ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്‌ഷ്യം വെച്ച് എസ്എൻഡിപി യെയും, മറ്റ് ഹിന്ദു സംഘടനകളെയും തോണ്ടാൻ വരണ്ട : കെ.സുരേന്ദ്രൻ

Kerala Politics Thrissur
Print Friendly, PDF & Email

തൃശൂര്‍ – എസ്എന്‍ഡിപിക്കും മറ്റ് ഹിന്ദു സംഘടനകള്‍ക്കുമെതിരെ സിപിഎം ഭീഷണി തുടരുകയാണെന്നും ഇത് വെച്ചു പൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ സംസ്ഥാന ചെയര്‍മാനുമായ കെ.സുരേന്ദ്രന്‍. മുസ്ലീം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തി കൊണ്ടിരിക്കുന്നതെന്നും എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ചില ക്രൈസ്തവ സംഘടനകളെയും അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എന്‍ഡിഎ മുന്നണിക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. ഈഴവസമുദായത്തില്‍ വലിയമാറ്റം പ്രകടമാണ്. 2016ല്‍ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയും ബിഡിജെഎസിന്റെ രൂപീകരണവും അതിന് തുടക്കം കുറിച്ചു. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ കര്‍ണാടക സര്‍ക്കാര്‍ നീതിപൂര്‍വ്വമായല്ല പെറുമാറുന്നത്. കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷപൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നത്. മണ്ണിനടിയില്‍ പെട്ടുപോയ വാഹനത്തെയും അതില്‍ കുടുങ്ങിയവരെയും സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും. ഒരു നടപടിയും അവര്‍ എടുത്തില്ല. കര്‍ണാടക പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ കര്‍ണാടകയിലെ ഫയര്‍ ഫോഴ്‌സ് തയ്യാറായില്ല. കര്‍ണാടകയിലെ സംവിധാനങ്ങള്‍ ഒന്നും ഇടപെട്ടില്ല. ഇപ്പോള്‍ ഈ നാലാമത്തെ ദിവസമാണ് അവര്‍ എന്തെങ്കിലും ഒരു ചെറു വിരല്‍ അനക്കാന്‍ തയ്യാറായത്.

തൊഴില്‍ മേഖലയില്‍ കന്നഡി?ഗര്‍ അല്ലാത്തവരോട് വിവേചന നിലപാട് സ്വീകരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കര്‍ണാടകക്കാര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം കൊണ്ടുവന്നത്. അന്യസംസ്ഥാനക്കാരെ ആട്ടിയോടിക്കാനുള്ള മണ്ണിന്റെ മക്കള്‍ വാദമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. 30 ലക്ഷം മലയാളികളെ ഈ നിയമം ബാധിക്കും. ശക്തമായ എതിര്‍പ്പുയര്‍ന്നത് കൊണ്ടാണ് സര്‍ക്കാര്‍ താത്ക്കാലികമായി ഈ നിയമം മരവിപ്പിച്ചത്. കെസി വേണുഗോപാലിനെ പോലെയുള്ളവരാണ് അവിടുത്തെ കോണ്‍ഗ്രസിന്റെ ചുമതലയുള്ളവര്‍. സംസ്ഥാനത്തെ രണ്ട് മുന്നണികളും ഇതിനോട് പ്രതികരിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. എല്‍ഡിഎഫ് എന്താണ് പ്രതികരിക്കാത്തത്. കര്‍ണാടക സര്‍ക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ മാസം 24ന് തിരുവനന്തപുരത്ത് എന്‍ഡിഎ പ്രക്ഷോഭം സംഘടിപ്പിക്കും.

വിശ്വസയോഗ്യമായ മൂന്നാംബദലിന് കേരളത്തില്‍ കളം ഒരുങ്ങികഴിഞ്ഞു. തിരഞ്ഞെടുപ്പ്ഫലം ഇരുമുന്നണികള്‍ക്കും വലിയ അങ്കലാപ്പാണുണ്ടാക്കിയിരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും അല്ലാത്ത ഒരു ബദലിന് കേരളം വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ജനം കേട്ടു. എന്‍ഡിഎ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ഉപതിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് മുന്നണി പ്രവര്‍ത്തിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *