ഇലവുംതിട്ട – വളരെ നാളുകളായുള്ള നാട്ടുകാരുടെ പരാതിയാണ് ഇലവുംതിട്ട ചന്തയിൽ വിൽപ്പനക്കായി കൊണ്ടുവരുന്ന മൽസ്യ മാംസങ്ങൾ പഴക്കം ചെന്നവയാണ് എന്നത്. നാട്ടുകാരുടെ പരാതികളെ തുടർന്ന് നിരവധി തവണ ഹെൽത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും , പഴകിയ മൽസ്യ മാംസങ്ങൾ വിൽക്കരുതെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതുമാണ്. എന്നാൽ പിന്നെയും ചങ്കരൻ തെങ്ങേൽ എന്നതാണ് സ്ഥിതി. !!
ഇന്നലെ ശനിയാഴ്ച ചന്തയിൽ നിന്ന്, തോപ്പിൽതെക്കേതിൽ വീട്ടിലെ ശ്രീമതി എം കുമാരി വാങ്ങിയ കേര മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്. മൽസ്യം വാങ്ങി ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച നിലയിൽ മീൻ കണ്ടത്. ചിത്രങ്ങളും വീഡിയോയും അടക്കം ആറന്മുള ഫുഡ് ഇൻസ്പെക്ടർക്കും, പഞ്ചായത്ത് സെക്രട്ടറിക്കും അവർ പരാതി കൊടുത്തിട്ടുണ്ട്. ഇതിനു നടപടികൾ തല്ക്കാലത്തേക്ക് അല്ല ഉണ്ടാകേണ്ടത് . സമീപ പ്രദേശങ്ങളെ അപേക്ഷിച്ചു ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സരസകവി മൂലൂരിനാൽ സ്ഥാപിതമായ ശ്രീമൂല രാജഗോപാല വിലാസം ചന്തക്ക് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. ഈ ചന്തയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.
പഴകിയ മീൻ ചന്തയിൽ കൊണ്ടുവന്നു വിൽക്കാൻ കച്ചവടക്കാർക്ക് എങ്ങനെ ധൈര്യം വരുന്നു ? രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ ജാഗ്രതയോടെയുള്ള ഇടപെടൽ കൂടി ഈ വിഷയത്തിൽ ഉണ്ടാകേണ്ടതാണ്. ഇലവുംതിട്ടയിൽ ഇതൊന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് . ശക്തമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി പിങ്കി ശ്രീധർ പറഞ്ഞു.


