കാരിത്തോട്ടായിൽ സർവ്വേയ്ക്ക് ചെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു : മൂന്നു പേർ റിമാൻഡിൽ

Crime
Print Friendly, PDF & Email

ഇലവുംതിട്ട – പഞ്ചായത്ത് റോഡിന്റെ സർവ്വേയ്ക്ക് ചെന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും കൈയിലുണ്ടായിരുന്ന ഉപകരണം അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാന്റയ്യത്ത് വീട്ടില്‍ ചിപ്പു എന്ന് വിളിക്കുന്ന എസ്. ഷാജി (40), വല്യപറമ്പില്‍ ജിന്‍സ് ഭവനത്തില്‍ ജിന്‍സ്‌രാജ് (43), പുതുശേരി കാവിന്റെ പടിഞ്ഞാറ്റേതില്‍ കെ.ആര്‍.ലെനിന്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മെഴുവേലി പഞ്ചായത്ത് എ.ഇ, സർവ്വേയര്‍, ജീവനക്കാരന്‍ എന്നിവര്‍ പ്രദേശത്ത് സർവ്വേയ്ക്ക് ചെന്നപ്പോള്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി പ്രതികളുമായി തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന മൂവരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും സര്‍വേയ്ക്ക് ഉപയോഗിക്കുന്ന ടാബ് നിലത്തെറിയുകയുമായിരുന്നു. ടാബിന് കേടുപാടുകള്‍ സംഭവിച്ചു. ഉദ്യോഗസ്ഥരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്.എച്ച്.ഓ ടി.കെ. വിനോദ് കൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *