ഇരവിപേരൂർ: പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്‌ക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് തദ്ദേശ സ്‌ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാന്റെ നിർദ്ദേശം പുറത്തുവരുമ്പോൾ ശ്രദ്ധേയമാകുന്നത് അഴിമതിക്കെതിരെ വർഷങ്ങളായുള്ള ശിവകുമാർ അമൃതകലയുടെ പോരാട്ടം. വള്ളംകുളം മേലേതിൽ എം.ജെ. ശിവകുമാർ നൽകിയ പരാതി പ്രകാരമാണ് ഓംബുഡ്‌സ്മാൻ ജസ്‌റ്റിസ് പി.എസ്. ഗോപിനാഥൻ കഴിഞ്ഞ മാർച്ച് 15 ന് ഉത്തരവിട്ടത്. കേസ് വീണ്ടും കഴിഞ്ഞ 11 ലേക്ക് മാറ്റി വച്ചിരുന്നുവെങ്കിലും ജസ്‌റ്റിസ് ഗോപിനാഥന്റെ കാലാവധി കഴിഞ്ഞതിനാൽ സിറ്റിങ് നടന്നില്ല.
ഇരവിപേരൂർ പഞ്ചായത്തിൽ 2011-12 മുതൽ 2015-16 വരെയുളള കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്‌ഥാനത്തിലാണ് ശിവകുമാർ ഓംബുഡ്‌സ്മാന് പരാതി നൽകിയിരുന്നത്. ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറി, മുൻ പ്രസിഡന്റ് എൻ. രാജീവ്, പഞ്ചായത്ത് പ്രസിഡന്റ് ഗീത അനിൽകുമാർ, ലോക്കൽ ഫണ്ട് ഓഡിറ്റ് ജോയിന്റ് ഡയറക്‌ടർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഓംബുഡ്‌സ്മാൻ ഹർജി ഫയലിൽ സ്വീകരിച്ചത്.
ഓഡിറ്റ് റിപ്പോർട്ടിൽ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാൻ ഓംബുഡ്‌സ്മാൻ കഴിഞ്ഞ സിറ്റിങ്ങുകളിൽ ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യാതെ വന്നതിനെ തുടർന്നാണ് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്‌ക്കാതിരിക്കാൻ കാരണം ചോദിച്ചത്. അഴിമതിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ശിവകുമാർ പറഞ്ഞു.


