പത്തനംതിട്ട: കോടതി ജീവനക്കാരിയും കൊച്ചുമകളും മിനി സിവിൽ സ്‌റ്റേഷനിലെ ലിഫ്ടിൽ കുടുങ്ങി. ബുധൻ രാവിലെ 8.40 നായിരുന്നു സംഭവം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വീപ്പർ ജോലി ചെയ്യുന്ന വള്ളിക്കോട് സ്വദേശി ലീലാമ്മ തോമസ് (58), കൊച്ചുമകൾ ഒന്നാംക്ലാസിൽ പഠിക്കുന്ന ഹൃദ്യ (ആറ്) എന്നിവരാണ് മൂന്നാം നിലയിൽ കുടുങ്ങിയത്. ലീലാമ്മ രാവിലെ ജോലിക്ക് എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് കൊച്ചു മകളെ സ്‌കൂളിൽ വിടാനാണ് ഒപ്പം കൂട്ടിയത്.
ഇവർ ഭയന്ന് ബഹളം വക്കുന്നത് കേട്ടാണ് മറ്റു ജീവനക്കാർ ഓടിയെത്തിയത്. അവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഉടൻ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. അവർ എത്തി ഇരുവർക്കും ധൈര്യം നൽകി. അൽപ സമയത്തെ പരിശ്രമത്തിന് ശേഷമാണ് ലിഫ്ടിന്റെ വാതിൽ ഭാഗങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച് ഇരുവരെയും പുറത്തെത്തിച്ചത്. പഴയ ലിഫ്ടായതിനാൽ ഇടയ്ക്കിടെ തകരാർ സംഭവിക്കുന്നതായി ജീവനക്കാർപറഞ്ഞു.


