ആറന്മുള – വിമാനത്താവളം എന്നപേരിൽ മണ്ണിട്ട് നികത്തിയ ആറന്മുളയിലെ പാടങ്ങളിൽ ഇനിയൊരു തരി മണ്ണുപോലും ഇട്ടു നികത്താൻ അനുവദിക്കില്ലെന്ന് പൈതൃക ഗ്രാമ കർമ്മ സമിതി. വിമാനത്താവള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുൻ ഉടമയായ എബ്രഹാം കലമണ്ണിൽ ഹൈക്കോടതിയിൽ കൊടുത്ത കേസ് നിലനിൽക്കുന്ന സ്ഥലത്ത് കെജിഎസ് എന്ന വിവാദ വിമാനത്താവള കമ്പനി പുതിയ പേരുമിട്ട് ചില ഇടത് വലത് നേതാക്കളുടെ ഒത്താശയോടെ ഇലക്ട്രോണിക്സ് പാർക്ക് എന്ന പേരിൽ ഈ പാടങ്ങൾ മണ്ണിട്ടുമൂടാനുള്ള ശ്രമം ആരംഭിച്ചതായി ആറന്മുള പൈതൃക ഗ്രാമകർമസമിതി ആരോപിച്ചു.
35 – 40 അടി ഉയരത്തിൽ ആറന്മുളയിലെ പാടങ്ങളിൽ മണ്ണിട്ടുനികത്തി നിർമ്മാണ പ്രവർത്തനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക വിഷയങ്ങൾക്കും പ്രളയ ദുരന്തങ്ങൾക്കും കാരണമായിത്തീരും. എല്ലാ വർഷവും ഉണ്ടാകാറുള്ള വെള്ളപ്പൊക്ക സമയങ്ങളിൽ വെള്ളംകയറിക്കിടക്കേണ്ട ആറന്മുളയിലെ നീർച്ചാലുകളും പാടശേഖരങ്ങളും മണ്ണിട്ടുനികത്തിയുള്ള ഒരു പ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്നും അതിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആറന്മുള പൈതൃക ഗ്രാമകർമസമിതി ജനറൽ കൺവീനർ പി.ആർ.ഷാജി പറഞ്ഞു. കർമ്മ സമിതി വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർമാരായ സി.ജി.പ്രദീപ്കുമാർ, കെ.ജി.സുരേഷ് കുമാർ, എം.കെ.ശശികുമാർ എന്നിവർ പ്രസംഗിച്ചു.


