കൊച്ചി – പെരുമ്പാവൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിയുടെ വധശിക്ഷ ശെരിവെച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ 112 പേജ് നീളുന്ന വിധിപ്രസ്താവം അവസാനിക്കുന്നത് റഷ്യൻ എഴുത്തുകാരനും നൊബേൽ ജേതാവുമായ അലക്‌സാണ്ടർ സോൾഷെനിറ്റ്‌സിന്റെ വാക്കുകളോടെയാണ്. ‘നീതിയെന്നത് മനസ്സാക്ഷിയാണ്, അത് വൈയക്തികമായതു മാത്രമല്ല, മാനവികതയുടെ മുഴുവൻ മനസ്സാക്ഷിയാണ്’. !!
വിചാരണ കോടതി വിധിച്ച വധശിക്ഷ ഡിവിഷൻബെഞ്ച് ശരിവെച്ചത് സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങളെല്ലാം വിശദമായി വിലയിരുത്തിയ ശേഷമാണ്. വധശിക്ഷയെക്കുറിച്ചും അത് ശരിവയ്ക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മുൻ കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
പീഡന ശ്രമത്തെ സ്വാഭാവികമായി തടഞ്ഞ യുവതിയുടെ പ്രതിരോധത്തിലാണ് പ്രതി പ്രകോപിതനായതെന്ന് കോടതി കണ്ടെത്തി. ക്രൂരമായ ആക്രമണമാണ് പ്രതി നടത്തിയതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ക്രൂരതയുടെ അങ്ങേയറ്റമാണ് നടന്നത്. ക്രൈം ടെസ്റ്റ് പ്രതിക്ക് എതിരാണെന്ന് റാം നരേഷ്, മുകേഷ് കേസുകളിലെ സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. 14 വർഷത്തെ ജീവപര്യന്തം മതിയാവാതെ വരുകയും വധശിക്ഷ മാർഗ നിർദേശങ്ങൾ പ്രകാരം നടപ്പാക്കാനാവാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവിതാവസാനം വരെ ജീവപര്യന്തം നൽകുന്ന ശ്രദ്ധാനന്ദ കേസ് ഈ കേസിൽ ബാധകമാകുമോയെന്നതും പരിശോധിച്ചു. എന്നാൽ, ഒരുതരത്തിലും ശിക്ഷാ ഇളവിന് പ്രതി യോഗ്യനല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് വധശിക്ഷ ശരിവെച്ച് ഉത്തരവിട്ടത്.


