പത്തനംതിട്ട – കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പിൽവെ ഷട്ടറുകളും ഉയർത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സണായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ പരമാവധി 100 സെ.മി എന്ന തോതിലാവും ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കുക. ഇത്തരം സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാം. അതിനാൽ കക്കാട്ടാറിന്റെയും , പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.


