തൃശൂർ – കൊരട്ടിയിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ സിപിഎം വനിതാ നേതാവിന്റെ വീടുകയറി അക്രമം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ സിന്ധു ജയരാജിൻറെ വീട്ടിലായിരുന്നു യുവാവിൻറെ അക്രമം . യുവാവ് ചീത്ത വിളിച്ചുകൊണ്ടു വെട്ടുകത്തി ഉപയോഗിച്ച് വാഹനവും വീടിന്റെ ജനൽചില്ലുകളും തകർത്തു.

ഇന്നലെ രാത്രി സിന്ധുവിൻറെ വീട്ടിലെത്തിയ അശ്വിൻ എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഈ സമയം സിന്ധുവും മകന്റെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. സിന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാൻ സിന്ധു സഹായിച്ചില്ലെന്നു പറഞ്ഞായിരുന്നു യുവാവിൻറെ അതിക്രമം. പാർട്ടി പ്രവർത്തകൻ കൂടിയായ പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. മഹിളാ അസോസിയേഷൻ നേതാവുകൂടിയാണ് സിന്ധു ജയരാജ്.


