പമ്പയിലെ ക്ലോക്ക് റൂമിൽ ബാഗ് സൂക്ഷിക്കുന്നതിന് മൂന്നിരട്ടി വരെ നിരക്ക് വർദ്ധന : കരാറുകാരനെതിരേ പരാതിയും, പ്രതിഷേധവുമായി അയ്യപ്പന്മാർ :

Kerala Gadget Pathanamthitta
Print Friendly, PDF & Email

പമ്പ – ത്രിവേണിയിലെ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ലോക്ക് റൂമില്‍ തീര്‍ഥാടകരെ കൊള്ളയടിക്കുന്നുവെന്ന് പരാതി. 30 രൂപയ്ക്ക് ബാഗേജ് സൂക്ഷിച്ചിരുന്ന ഇവിടെ ഇടവമാസപൂജ സമയത്ത് 60 മുതല്‍ 90 രൂപ വരെ ഈടാക്കിയതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ക്ലോക്ക് റൂം നടത്തിപ്പ് കരാര്‍ നല്‍കിയിരിക്കുകയാണ്. കരാറുകാരാണ് പകല്‍ക്കൊള്ള നടത്തുന്നത്. മാസപൂജ സമയത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുതലാക്കിയാണ് മൂന്ന് ഇരട്ടി വരെ അധിക തുക ഈടാക്കിയതായി ആക്ഷേപം ഉള്ളത്. ഒരു ദിവസം ബാഗ് സൂക്ഷിക്കുന്നതിന് 30 രൂപയാണ് നല്‍കേണ്ടത് എന്നാണ് ഇപ്പോഴും ഇവിടെ ബോര്‍ഡ് വച്ചിരിക്കുന്നത്.

എന്നാല്‍, 60 മുതല്‍ 90 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് പകല്‍ കൊള്ളയാണെന്നാണ് പരാതി. ഇതിനെതിരേ അയ്യപ്പന്മാർ പ്രതിഷേധിച്ചു. നിരക്കിലെ വര്‍ധനവ് ഇവര്‍ ചോദ്യം ചെയ്യുകയും ബഹളത്തില്‍ കലാശിക്കുകയും ചെയ്തു. പരാതി ദേവസ്വം ബോര്‍ഡ് എ.ഇയെ അറിയിച്ചു. രസീത് കൊടുക്കുന്ന കൗണ്ടറിന് മുമ്പില്‍ നിരക്ക് എഴുതി വയ്ക്കണമെന്നാണ് നിയമം. തീര്‍ഥാടകരുടെ കൈയില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ വേണ്ടിയാകണം ഇവിടെ നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ല. സ്‌റ്റെപ്പ് കയറിച്ചെല്ലുന്ന ഭാഗത്ത് മാത്രമാണ് നിരക്ക് എഴുതി വച്ചിരിക്കുന്നത്.

പണം വാങ്ങുന്നതും രസീത് കൊടുക്കുന്നതും വേറെ കൗണ്ടറിലാണ്. അയ്യപ്പന്മാരുടെ ബഹളത്തെ തുടര്‍ന്ന് ബി.ജെ.പി റാന്നി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാറും ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധനും ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ വിവരം അറിയിച്ചു. പകല്‍ക്കൊള്ള തുടരാനാണ് ഭാവമെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *