തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരുമായി ഗതാഗത മന്ത്രി ഗണേഷ്‌കുമാർ നടത്തിയ ചർച്ച വിജയം. സമരം ചർച്ചയെ തുടർന്നു പിൻവലിച്ചു. വാഹനത്തിൽ ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങളും അനുവദിക്കും. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. എന്നാൽ ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല. സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റുമാകും തുടർന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിംഗ് സ്കൂളുകാർ അംഗീകരിച്ചു. പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും.


