കോട്ടയം – പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമ്മാണത്തിനിടയാണ് അതിഥി തൊഴിലാളികളുടെ ആക്രമണം സൂപ്പര്വൈസര്ക്ക് നേരെ ഉണ്ടായത്. മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിൽ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ആലുവ സ്വദേശിയായ ബിജു മാത്യു എന്ന സൂപ്പർവൈസറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ജോലി സമയം നിജപ്പെടുത്തി തൊഴിലാളികളോട് രാവിലെ ആറുമണി മുതൽ 11 മണി വരെ ജോലി ചെയ്യണമെന്ന് സൂപ്പർവൈസർ ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതിന് തയ്യാറായില്ല എന്നുമാത്രമല്ല രാവിലെ എട്ടരയായിട്ടും തൊഴിലാളികൾ ജോലിക്ക് എത്താതെയും വന്നതോടെ മിക്സ് ചെയ്ത കോൺക്രീറ്റിംഗ് നശിച്ചു പോകുമെന്ന് സാഹചര്യത്തിൽ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം സൂപ്പർവൈസർ തേടുകയായിരുന്നു.
പ്രദേശവാസികളായ നാല് മലയാളി തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ എട്ടോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്നെത്തി സൂപ്പർവൈസറെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സൂപ്പർവൈസർ ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ട ശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുകയായിരുന്നു.. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പിടിച്ച മാറ്റി പെരുവന്താനം പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അതിഥി തൊഴിലാളികളെ ഇവിടെ നിന്നും മാറ്റി.
മലയാളികളെ പണിക്ക് ഇറക്കിയതിന്റെ പേരിൽ കേരളത്തിൽ ആദ്യമായാണ് അതിഥി തൊഴിലാളികളുടെ അതിക്രമം ഉണ്ടാകുന്നത്. ഇത് ഭാവിയിൽ മലയാളികളുടെ തൊഴിൽ മേഖലയെ തന്നെ ഇല്ലാതാക്കും എന്ന ആശങ്ക പരക്കെ ഉയർന്നിട്ടുണ്ട്. അടിയന്തര ജോലി നടക്കുന്നതിനാലും മറ്റ് മേൽനോട്ടക്കാർ സ്ഥലത്തില്ലാത്തതിനാലും, പുറത്ത് പരിക്കേറ്റിട്ടും സൂപ്പർവൈസർ ആശുപത്രിയിൽ പോകാതെ പണിസ്ഥലത്തു തന്നെ തുടർന്നു.
വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ കരാറുകാരൻ പോലീസ് സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചു. പണി ചെയ്യാതിരുന്ന അതിഥിത്തൊഴിലാളികൾക്കും കൂടി കൂലി നൽകി പറഞ്ഞു വിട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല. !!


