കുത്തിയിരുന്നതിനു പ്രയോജനമുണ്ടായി ; പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം : കോന്നി താലൂക്ക് ഓഫീസിലെ എൽ.ഡി ക്ലാർക്കായ യദുകൃഷ്ണനു സസ്പെൻഷൻ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – തിരഞ്ഞെടുപ്പിൽ എത്രമാത്രം അഴിമതികളാണ് പാർട്ടിക്കാർ നടത്തുന്നതെന്ന് വ്യക്തം. നാളെയിനി കള്ളവോട്ടുകളുടെ ഘോഷയാത്രയും കാണാം. ഇന്ന് മാത്രം പുറത്തു വരേണ്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്നലെ ചോർന്ന സംഭവത്തിൽ കോന്നി താലൂക്ക് ഓഫീസിലെ എൽ.ഡി. ക്ലാർക്ക് യദുകൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ സസ്‌പെൻഡ് ചെയ്തു. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പരാതി പ്രകാരം അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടിരുന്നു. കോന്നി മണ്ഡലം ഉപവരണാധികാരിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയതിന് ശേഷമാണ് യദുകൃഷ്ണനെ സസപെൻഡ് ചെയ്തിരിക്കുന്നത്. യദുകൃഷ്ണൻ ജോലിയിൽ കയറിയിട്ട് മൂന്നു മാസം കഴിയുന്നതേയുള്ളൂവെന്ന് പറയുന്നു. ജോലി കൊടുത്തതും പാർട്ടിക്കാർ ആവാം .

കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരും അവർക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓർഡർ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാൻ ചെല്ലുമ്പോൾ മാത്രമാണ് ഓരോ ഉദ്യോഗസ്ഥനും തങ്ങൾ ഡ്യൂട്ടി ചെയ്യേണ്ടത് ഏത് പോളിങ് സ്‌റ്റേഷനിലാണ് എന്നറിയേണ്ടത്. ഓരോ പോളിങ് സ്‌റ്റേഷനിലേക്കും പോകേണ്ട പാർട്ടികൾക്ക് കോഡ് നമ്പർ കൊടുത്തിട്ടുണ്ട്. ഈ കോഡ് നമ്പരിലുള്ളവരെ ഏത് പോളിങ് സ്‌റ്റേഷനിലേക്കാണ് നിയോഗിച്ചിട്ടുള്ളതെന്നും അവർ ഏത് കൗണ്ടറിൽ നിന്നാണ് ഉപകരണങ്ങൾ ഏറ്റു വാങ്ങേണ്ടത് എന്നുമാണ് പുറത്തായ പട്ടികയിലുള്ളത്. പോസ്റ്റിങ് ഉത്തരവ് ചോർന്നത് അതീവ ഗൗരവകരമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് അനുകൂല യൂണിയനുകൾ ശ്രമിക്കുന്നുവെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. തന്ത്രപ്രധാനമായ തസ്തികകളിൽ ജോയിന്റ് കൗൺസിലിന്റെയും എൻ.ജി.ഓ യൂണിയന്റെയും നേതാക്കളെയും സജീവ പ്രവർത്തകരെയും നിയമിച്ചത് ചൂണ്ടിക്കാട്ടി എൻ.ജി.ഓ സംഘ് നേരത്തേ തന്നെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും എടുത്തില്ല. അതേ സമയം, വിതരണം നടക്കുന്ന കേന്ദ്രങ്ങളിൽ പതിക്കുന്നതിന് വേണ്ടി പ്രിന്റ് ചെയ്യാൻ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നത് എന്നാണ് യദുകൃഷ്ണന്റെ വിശദീകരണം.

രണ്ട് ദിവസം മുൻപേ പോളിങ് ഉദ്യോഗസ്ഥരുടെ പോളിങ് സ്‌റ്റേഷനും മറ്റു വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നു എന്ന ആരോപണവുമായി പത്തനംതിട്ട പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. നടപടി ആവശ്യപ്പെട്ട് കലക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *