പത്തനംതിട്ട – എക്സൈസ് കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ അടച്ചു. തിരുവല്ല കാവുംഭാഗം പെരുംതുരുത്തി കല്ലുകടവ് പാലത്തിന് സമീപം നെടുമ്പറമ്പിൽ വീട്ടിൽ ഷിബു തോമസി(28)നെയാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ റിപ്പോർട്ടിനെതുടർന്നാണ് നടപടി.
കഴിഞ്ഞ ഏഴു വർഷമായി അടിപിടി, ആയുധം ഉപയോഗിച്ചുള്ള ആക്രമണം,, വധശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമിച്ച് പരുക്കേൽപ്പിക്കൽ, അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, കഞ്ചാവ് കൈവശം വക്കൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുണ്ട്. നല്ലനടപ്പിന് കോടതിയിൽ ബോണ്ട് വച്ചിരുന്ന ഇയാൾ, അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ക്രിമിനൽ കേസിൽ ഉൾപ്പെട്ടു.
തിരുവല്ല പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത എക്‌സൈസ് ഇൻസ്പെക്ടറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്. കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലും , തിരുവല്ല, ചങ്ങനാശ്ശേരി എക്‌സൈസ് കേസുകളിലും പ്രതിയാണ്.


