അടൂർ – ഒന്നര മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൂരക്കോട് ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. നാല് വഞ്ചികൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാനായി എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ശ്രീകോവിലിനുള്ളിലെ ഇടനാഴിയിലിരുന്ന മൂന്ന് വഞ്ചിയും വിഗ്രഹം വച്ചിരിക്കുന്ന ഭാഗത്തു നിന്നും ഒരു വഞ്ചിയുമാണ് മോഷ്ടാക്കൾ എടുത്തത്.
ഫെബ്രുവരി എട്ടിനും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഈ സംഭവത്തിൽ പ്രതികളെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് രണ്ടാമതും മോഷണം നടന്നത്. തുടർച്ചയായിട്ടുള്ള മോഷണത്തിൽ നാട്ടുകാർ അമർഷത്തിലാണ്. കഴിഞ്ഞ തവണ മോഷണം നടത്തിയ അതേ രീതിയിലാണ് ഇത്തവണയും ഉണ്ടായത്. മോഷണം കൂടാതെ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായി ക്ഷേത്രം പ്രസിഡന്റ് വിനീഷ് കൃഷ്ണൻ പറഞ്ഞു.


