ന്യൂഡൽഹി – കേരളത്തിലും രണ്ടക്കം വിജയമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാകുമോ ? ബിജെപിയും പ്രതിപക്ഷവും എന്ന നിലയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറിയിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് രണ്ടു പക്ഷങ്ങളായി നിന്ന് പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ സ്വാധീനം കുറച്ചൊന്നുമല്ല ഈ നിലപാടിലേക്ക് എത്താൻ പ്രതിപോക്ഷ പാർട്ടികളെ സ്വാധീനിക്കുന്നത്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരവും സ്ഥാനങ്ങളും വേണമെങ്കിൽ ബിജെപിക്കൊപ്പം നിൽക്കണമെന്ന യാഥാർത്ഥ്യം ന്യൂനപക്ഷ മത വിഭാഗങ്ങളും തിരിച്ചറിയുന്നുണ്ട്. അത് ബിജെപിക്കനുകൂലമായ രാഷ്ട്രീയ ഘടകമായി കേരളത്തിൽ വളർന്നുവരുന്നുണ്ട്. പലരും ബിജെപിക്കൊപ്പം ചേരാൻ തയ്യാറാകുന്നതിന്റെ കാരണവും ഇതാണ്.
മുൻ മുഖ്യമന്ത്രിയും ഏക കോൺഗ്രസ് ലീഡറെന്നും അറിയപ്പെട്ടിരുന്ന പരേതനായ കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ജാവഡേക്കറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പദ്മജ വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
ആദ്യമായാണ് പാർട്ടി മാറുന്നതെന്നും, കുറെക്കാലമായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നെന്നും അവർ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ലെന്ന് പദ്മജ പറഞ്ഞു. എല്ലാ പാർട്ടികൾക്കും ശക്തമായ നേതൃത്വം വേണം. കോൺഗ്രസിൽ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാൽ അവരെ കാണാൻ ഒരിക്കൽ പോലും അനുവാദം തന്നിട്ടില്ല. അതുകൊണ്ടാണ് ഈ തീരുമാനമെടുത്ത്. ബിജെപി എന്ന എന്ന ഈ പാർട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാർട്ടിയിലേക്ക് വന്നതെന്നും പദ്മജ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പദ്മജ ബിജെപി സ്ഥാനാർഥിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


