ന്യൂഡൽഹി – ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ( JNU ) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനറൽ ബോഡി യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. എ.ബി.വി.പി – എസ്.എഫ്.ഐ. മറ്റു ഇടത് സംഘടനകൾ തമ്മിലാണ് വ്യഴാഴ്ച രാത്രിയിൽ തമ്മിലടി ഉണ്ടായത്. പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വസന്ത് കുഞ്ജ് പോലീസ് കേസെടുത്തു. സംഘർഷം സൃഷ്ടിച്ചവർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വി.സി. ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. സംഘർഷരഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് വിദ്യാർഥികളുടെ ഉത്തരവാദിത്വമാണെന്നും വൈസ് ചാൻസലർ പറഞ്ഞു.
വിദ്യാർഥി സംഘടനകളായ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡേഷൻ (എ.ഐ.എസ്.എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷൻ (ഡി.എസ്.എഫ്), എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനയിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. വടികൾ ഉപയോഗിച്ചും സൈക്കിൾ എടുത്തെറിഞ്ഞും വിദ്യാർഥികളെ മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം ഈ വർഷം ഈ മാർച്ചിലാണ് ജെ.എൻ.യു.വിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.


