റാന്നി – അയ്യപ്പൻ ബാബു എന്ന് നാട്ടിൽ അറിയപ്പെടുന്ന ജോസഫ് താന്നിക്കൽ ഇടിക്കുള എന്ന മുൻ പ്രവാസി, സാമൂഹിക പ്രവർത്തകൻ എന്നും ജനങ്ങളുടെ വിഷയങ്ങളിൽ സധൈര്യം ഒറ്റക്ക് ഇടപെട്ടു ഉത്തരം കണ്ടെത്തുന്നവനാണ്. താൻ കൂടി ഉൾപ്പെടുന്ന മലയോര ജനതക്കായി എന്നും ശബ്ദം ഉയർത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഒപ്പം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ, സംഘടനകളുടെയോ ഒന്നും പിന്തുണ അദ്ദേഹം തേടാറുമില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങളിൽ എന്നും ഇടപെടാറുണ്ട്. ഇന്നിപ്പോൾ മലയോര ജനത നേരിടുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരെയാണ് അദ്ദേഹത്തിൻറെ ഒറ്റയാൾ പ്രചാരണം .

അൽപ്പം മുമ്പ് കുമ്പളത്താമൺ എന്ന സ്ഥലത്ത് നിന്ന് അദ്ദേഹത്തിൻറെ വാഹന പ്രചാരണം ആരംഭിച്ചു. ഒളികല്ല് – 9.45 ,ചെമ്പരത്തിമൂട് 10.15 , പേഴുംപാറ – 11മണി, അരീക്കക്കാവ് 12 മണി, മണിയാർ 12.45 മണി, ചിറ്റാർ 3മണി, വയ്യാറ്റുപുഴ 4 മണി, സീതത്തോട് 5 മണി,വടശ്ശേരിക്കര 6.30
(സമാപനം ) ഇങ്ങനെയാണ് പ്രചാരണ യാത്ര ക്രമീകരിച്ചിരിക്കുന്നത്. തന്റെ അഭിപ്രായങ്ങൾക്കൊപ്പം മലയോര ജനത കൈകോർത്താൽ രാഷ്ട്രീയത്തിനുമപ്പുറം അധികാര കേന്ദ്രങ്ങളുടെ കണ്ണുതുറപ്പിക്കാനാകുമെന്ന് തന്നെയാണ് അദ്ദേഹത്തിൻറെ പക്ഷം.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മത്തായിക്ക് വേണ്ടി, പമ്പയിൽ മാലിന്യം കൊണ്ടുത്തള്ളുന്ന സാമൂഹിക വിരുദ്ധർക്കെതിരെ, തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ പായവിരിച്ചു സമരം ചെയ്തു അധികാരികളുടെ കണ്ണ് തുറപ്പിച്ചവനാണ് ഇടിക്കുള അച്ചായൻ. ഇത് മലയോര ജനതയുടെ നിലനിൽപ്പിന്റെ വിഷയമാണ്. മനുഷ്യരുടെ ജീവന് ഭീഷണിയായി നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാമെന്ന നിയമം ഉണ്ടായിരിക്കെ എന്തുകൊണ്ടാണ് ഒട്ടനവധി മനുഷ്യർ കൊല്ലപ്പെട്ടിട്ടും അധികാരികൾ നടപടി എടുക്കാത്തത് ? കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന മലയോര ജനതക്ക് കാട്ടുപന്നിയുടെ ശല്യം മൂലം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ. ആന, പുലി, കടുവ തുടങ്ങി വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും ജീവനെടുക്കുന്നു. വോട്ടിനായി മാത്രം മലകയറുന്ന രാഷ്ട്രീയക്കാരെ പ്രതികരിക്കേണ്ട സമയത്ത് എങ്ങും കാണാനേയില്ല എന്നദ്ദേഹം പറയുന്നു. യാത്രയുടെ തുടക്കം മുതൽ തന്നെ ജനങ്ങളുടെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
@ ജിബു വിജയൻ, ഇലവുംതിട്ട


