പത്തനംതിട്ട – തൊഴിലുറപ്പ് ജോലിക്കായി എത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല എന്ന രാഷ്ട്രീയ പരിപാടിക്ക് പോയ മൂന്ന് മേറ്റുമാർ ഒരു വർഷത്തേക്ക് സസ്പെൻഷനിലായി. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെയാണ് സസ്പെൻഡ് ചെയ്തത്. ഒപ്പുമിട്ടു ഫോട്ടോയും എടുത്ത ശേഷമാണ് ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് മേറ്റ്മാരും തൊഴിലാളികളും പോയത്. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു. കോൺഗ്രസും ബിജെപിയും നൽകിയ പരാതിയിലാണ് നടപടി.


പരാതി പ്രകാരം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം നടന്നതാണെന്ന് വ്യക്തമായി. എന്നിട്ടും ആരോപണവിധേയരായ മേറ്റുമാരെ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം പ്രവൃത്തി ചെയ്ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാർ പരാതി നല്‍കുകയുണ്ടായി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ വാർഡ് മെമ്പറുടെ ഇഷ്ടപ്രകാരമാണ് ട്രെയിനിംഗിന് പോകേണ്ട മേറ്റുമാരുടെ പട്ടിക തയ്യാറാക്കിയതെന്നും ഓംബുഡ്സ്മാന് നല്‍കിയ പരാതിയിലുണ്ട്.


